2016 ജൂലൈ 22, വെള്ളിയാഴ്‌ച

കേരള ഭാഷയിലെ മുസ്ലിം ഇട പെടലുകൾ -ഭാഗം 1

               
      
                     നമ്മുടെ മാതൃഭാഷയെ മലയാളം എന്ന പേരിട്ടു വിളിക്കാൻ തുടങ്ങിയത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മാത്രമാണ്. കുഞ്ചൻ നമ്പ്യാർ പോലും "ചാരു കേരള ഭാഷ "എന്നാണ് കേരളീയന്റെ ഭാഷയെ വിളിച്ചത്. മലയാളം എന്ന പദം മുൻപേ ഉണ്ടായിരുന്നെങ്കിലും അതു കേരളമെന്ന ദേശത്തെ സൂചിപ്പിക്കാൻ വേണ്ടിയായിരുന്നു ഉപയോഗിച്ചിരുന്നത്. ബി സീ 300 ൽ ആരംഭിച്ച സംഘ കാല സാഹിത്യത്തിന്റേയും സംസ്‌കാരത്തിന്റെയും സ്വാധീനത്തിൽ നിന്നും തമിഴ്,തെലുങ്ക് ,കന്നട ,തുടങ്ങിയ ഭാഷകൾ എളുപ്പം മോചനം നേടുകയും മലയാളം മാത്രം പിന്നെയും കുറെ കാലം പരാശ്രയത്വത്തോടെ മുന്നോട്ടു പോവുകയും ചെയ്തു. ഒൻപതാം നൂറ്റാണ്ടു വരെയും കേരളം ഇന്നത്തെ തമിഴ് നാടും ആന്ധ്രായും കർണാടകയും ഉൾപ്പെട്ട തമിഴകം പ്രദേശത്തിന്റെ ഭാഗമായി തുടർന്നു. ഇക്കാലത്ത്  കേരള പ്രദേശങ്ങളിൽ പിറവി  കൊണ്ട സാഹിത്യവും സാഹിത്യനായകരും തമിഴകത്തിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇതു പിന്നീട് മലയാളത്തിൻറെ ശ്രേഷ്ഠ ഭാഷാ  പ്രഖ്യാപനത്തിന് കാല താമസം നേരിടാൻ കാരണമായി. എട്ടാം നൂറ്റാണ്ടിലും ഒൻപതാം നൂറ്റാണ്ടിലും ജീവിച്ചിരുന്ന പരണർ, ഇളംകോ അടികൾ , കുലശേഖര ആഴ്വാർ തുടങ്ങിയ കവികൾ കേരള പ്രദേശത്തു ജീവിച്ചിരുന്നവരായിരുന്നെങ്കിലും തമിഴ് കവികളായാണ് അറിയപ്പെടുന്നത്. ഒൻപതാം നൂറ്റാണ്ടിൻറെ അവസാനത്തോട് കൂടെ മലയാളം സ്വാശ്രയാവിഷ്കാരം കൈവരിക്കുകയും നേരത്തെ ഉണ്ടായിരുന്ന വട്ടെഴുത്തിനു പകരം നിയതമായ ലിപിയിലേക്കു പതിയെ കൂടു മാറുകയും ചെയ്തു. 
  തമിഴകത്ത് നിന്നും വേർപെട്ട സ്വതന്ത്ര കേരള ഭാഷയുടെ പ്രഥമ സംരംഭമായി കണക്കാക്കുന്നത് മണിപ്രവാളം എന്ന പുതിയ സാഹിത്യ ഭാഷ രൂപം കൊണ്ടതായിരുന്നു. ചമ്പുക്കളം സന്ദേശ കാവ്യങ്ങളും കണ്ണശ്ശ പണിക്കർ ഉൾപ്പെടെയുള്ള നിരണം കവികളുടെ രചനകളും പതിനഞ്ചാം നൂറ്റാണ്ടിലെ ചെറുശ്ശേരിയുടെ കൃഷ്ണ ഗാഥയും മലയാള നാടിനും കേരളീയ ഭാഷയ്ക്കും സ്വത്വം നേടി കൊടുത്തു. 
അതു വരെ ഉപയോഗിച്ചിരുന്ന 30  അക്ഷരങ്ങളുള്ള മലയാള ലിപിയെ 51 അക്ഷരങ്ങളുള്ള സമ്പൂർണ ഭാഷയാക്കി പരിവർത്തിപ്പിച്ച തുഞ്ചത്ത് രാമാനുജൻ എഴുതിത്തച്ചൻ ആയിരുന്നു മലയാളികളുടെ ഇടയിൽ മാതൃഭാഷയെ ജനകീയനാക്കിയത്. അദ്ദേഹത്തിന്റെ  ആദ്യാത്മ  രാമായണവും മഹാഭാരതവും കിളിപ്പാട്ടു എന്ന വേറിട്ട ശൈലിയിലൂടെ അവതരിപ്പിച്ചത് മലയാള സാഹിത്യത്തിന് പുതിയ വാതായനങ്ങൾ തുറന്നു കൊടുത്തു. ഭാഷ ആശയ വിനിമയത്തിനപ്പുറം വൈകാരികത പ്രകടിപ്പിക്കാനുള്ള മാധ്യമമായി കണ്ടു തുടങ്ങുകയും പുതിയ രചനകളും പരീക്ഷണങ്ങളും രൂപം കൊള്ളുകയും ചെയ്തു. 
    തുഞ്ചെത്തെഴുത്തച്ഛന്റെ മുൻപുള്ള ഭാഷാ രചനകളെ സാഹിത്യ സമ്പത്തായി നമ്മൾ ഗണിക്കുന്നതിൽ നിന്നും ഉരുത്തിരിയേണ്ട മാനദണ്ഡം ഭാഷയുടെ ദൗത്യ നിർവഹണത്തിന്റെതാണ്. അക്ഷരങ്ങൾ വാക്കുകളും വാക്യങ്ങളുമായി ജനമനസ്സിൽ നേടിയിരുന്ന സ്വാധീനവും നിർവഹിച്ചിരുന്ന കർത്തവ്യങ്ങളും ശുദ്ധ മലയാളത്തിൻറെ ആധുനിക നിബന്ധനകൾക്കപ്പുറം മനസ്സുകൾ തമ്മിലുള്ള സംവാദവും ചിന്തകളിലെക്കുള്ള പാലായനവുമായിരുന്നെങ്കിൽ, ആധുനിക മലയാളത്തിൻറെ പിറവിക്കു മുൻപേയുള്ള അറബി മലയാള ലിപിയും  രചനകളും നമ്മുടെ സാഹിത്യ സമ്പത്തായി കണക്കാക്കേണ്ടതും പരി രക്ഷിക്കേണ്ടതുമാണ്.
 പത്താം നൂറ്റാണ്ടിലോ അതിനടുത്ത കാലങ്ങളിലോ ആയി അറബി മലയാളം കേരളത്തിൽ വിശിഷ്യാ മലബാർ മേഖലയിൽ മുസ്ലിംകളുടെ ഇടയിൽ വ്യാപിച്ചിരുന്നതായി ചരിത്രം അനുമാനിക്കുന്നു. അതിനു മുൻപ് തന്നെ വാമൊഴിയായി മുസ്ലിം സംഭാവനകൾ മലയാള ഭാഷ അതിന്റെ ശൈശവ ദശയിൽ അറബികൾ വഴി കൈകൊണ്ടിരുന്നു. 
     പ്രവാചകർ മുഹമ്മദ് (സ ) യുടെ കാലഘട്ടത്തിനും മുൻപ് തന്നെ അറബികൾ കേരളവുമായി കച്ചവട ബന്ധവും വൈവാഹിക ബന്ധവും സ്ഥാപിക്കുകയും അവരുടെ പിൻതലമുറക്കാർ മാപ്പിളമാർ എന്ന പേരിൽ കേരളത്തിൽ സജീവമാവുകയും ചെയ്തിരുന്നു.പ്രവാചകർ (സ ) യുടെ കാലശേഷമാണ് അറബികൾ കേരളത്തിൽ കച്ചവടത്തിന്നപ്പുറം മത സാംസ്കാരിക ഇടപെടലുകൾ നടത്തി തുടങ്ങിയത്. മലയാളിയുടെ വസ്ത്ര വിധാനം മുതൽ ഭക്ഷണ രീതികളെ വരെ സ്വാധീനിക്കാൻ അറബികൾക്ക് കഴിഞ്ഞിരുന്നു. അതിന്റെയൊക്കെ അനുരണങ്ങൾ ഇന്നും മലയാള നാട്ടിൽ നിറഞ്ഞു നിൽക്കുന്നുണ്ട്, പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചു ഗീസ് കൊളോണിയലിസം ആരംഭിക്കും വരെയും മലബാറിന്റെ വൈദേശിക കച്ചവട ഇടപാടുകൾ ഏറെ കുറെ പൂർണമായും അറബികൾ തന്നെ നിർവഹിച്ചു പോന്നു .
    മലയാളം കേവലം സംഭാഷണ ശൈലിയിൽ ഒതുങ്ങി നിന്നിരുന്ന കാല ഘട്ടത്തിലാണ് ഒട്ടനേകം പുത്തൻ പദാവലികൾ വാമൊഴിയായി മലയാളത്തിന് അറബികൾ സംഭാവന നൽകുന്നതും കൃത്യമായൊരു ലിപിയിലൂടെ രചനാ വിപ്പ്ളവം സാധ്യമാക്കുന്നതും. ഒരു ഭാഷയ്ക്കു വേണ്ട എല്ലാവിധ ചേരുവകളോടും കൂടെ ആശയ വിനിമയവും രചനാ സധ്യതയും ഒരുപോലെ കൂട്ടിയിണക്കിയ ഒരു പരീക്ഷണം വിജയകരമായി നടപ്പിലാക്കാൻ മുസ്ലിംകൾക്ക് സാധിച്ചു. രണ്ടോ മൂന്നോ നൂറ്റാണ്ടു മുൻപുള്ള കേരളത്തിലെ രചനാ മേഖല പരിശോധനാ വിധേയമാക്കുമ്പോൾ നമ്മെ അത്ഭുതപ്പെടുത്തും വിധം അറബി മലയാള കൃതികൾ മലയാള രചനകളെ അതി ജയിക്കുന്ന കാഴ്ച നമുക്ക് കാണാൻ കഴിയും. അറബി മലയാളം  സങ്കര ഭാഷയായതിനാൽ അറബിക്കോ മലയാളത്തിനോ കൈകാര്യം ചെയ്യാൻ കഴിയാത്ത പല പദങ്ങളും അറബി മലയാളം  നിഷ്പ്രയാസം കൈകാര്യം ചെയ്തിരുന്നു. മത പ്രചാരണത്തിനും കച്ചവടത്തിനുമായി  വ്യത്യസ്ത ഇടങ്ങളിൽ സഞ്ചരിച്ച അറബികൾ പ്രാദേശിക ഭാഷകളെ അറബിയുമായി കൂട്ടിയിണക്കി ഇത്തരത്തിൽ സങ്കര ഭാഷ ധാരാളമായി സൃഷ്ടിച്ചിരുന്നു.അറബി മലയാളത്തിന് പുറമെ അറബി തമിഴും ഒരു കാലത്തു വ്യാപകമായിരുന്നു. 
 അറബി മലയാളത്തിലുള്ള ആദ്യത്തെ കൃതിയായി കണക്കാക്കുന്നത് 1607 ൽ കോഴിക്കോട് ഖാദി മുഹമ്മദ് രചിച്ച മുഹ്‌യിദ്ധീൻ മാലയാണ്.  എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തേക്കാൾ 5 വർഷം മുൻപാണ് മുഹ്‌യിദ്ധീൻ മാല രചിക്കപ്പെട്ടത്. ശുദ്ധ അറബിയിൽ അതിനും പതിറ്റാണ്ടുകൾ മുൻപ് കേരളത്തിൽ നിന്നും ഒരു കനപ്പെട്ട ഗ്രന്ഥം പുറത്തിറങ്ങിയിരുന്നു. ശൈഖ് സൈനുദ്ധീൻ മഖ്ദൂം രണ്ടാമൻ രചിച്ച തുഹ്ഫത്തുൽ മുജാഹിദീൻ ആയിരുന്നു അത്. കേരളത്തിന്റെ ആദ്യ ചരിത്ര ഗ്രന്ഥമായും വിലയിരുത്തപ്പെടുന്നതും ഇതു തന്നെ. പൊന്നാനി കേന്ദ്രീകരിച്ചു ശക്തി പ്പെട്ട ഇസ്‌ലാമികാ പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി അറബിയിലും അറബി മലയാളത്തിലുമായി ചുരുങ്ങിയ കാലം കൊണ്ടു നൂറു കണക്കിന് ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു.അച്ചടി നിലവിലില്ലാതിരുന്ന അക്കാലത്തു എല്ലാം കയ്യെഴുത്തു പ്രതികളായിരുന്നു. (തുടരും )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ