2014 മേയ് 27, ചൊവ്വാഴ്ച

ചെമ്പക പൂവിൻറെ മണം


ചെമ്പകപ്പൂവിന്റെ മണമാണ്  പ്രണയത്തിന്
ഇന്നലെ ഞാനെന്റെ പ്രണയോർമകളെ  കോർത്തടുക്കി
വെച്ചപ്പോഴാണിത്  പിന്നെയും ഓർത്തെടുത്തത്‌ .
ഓരോ പെണ്ണിന്റെയും പ്രണയാഭിരുചി
തീർത്തും വിഭിന്നമെത്രേ.....
മെലിഞ്ഞു നീണ്ട പൊടുന്നനെ മിഴി വെട്ടിയടക്കുന്ന
കഴുത്തിലെപ്പോഴും വിയർപ്പു കിനിയുന്ന മുൻശുണ്ടിക്കാരി
അവളാനെന്റെയോർമയിലെ ആദ്യ കാമുകി.
വാട്ട്‌ സപ്പും  എസ് എം എസും  അന്യമായ
പുഴ വറ്റാത്ത കാലത്ത്  പ്രണയം മനസ്സിൽ  പലപ്പോഴും
തിരയായെങ്കിലും  ചിലപ്പോൾ കര കവിഞെങ്കിലും
അവളറിയാത്തത്രയേറക്കാലം സ്വകാര്യ സ്വത്തായി
കൊണ്ടുനടന്നു.....
നെല്ലി മരത്തിലെ കായ്കൾ വേണ്ടുവോളം കടിച്ചു പറിച്ചു
കുരു നീട്ടി തുപ്പി തൊടിയിലെ കിണറ്റിൻ കരയിൽ
 ഞാൻ പാർന്ന തെളിനീരിനായ്  ഇരു കയ്യും ചേർത്തു
മുന്നിൽ കുനിഞ്ഞു നിന്നപ്പോൾ നാക്കിൻ
തുമ്പിലെത്തിയ പ്രേമലേഖനം തെളിനീരിൽ കുതിർന്നതും
പിന്നെ കണ്ണുനീരായി തുളുമ്പിയതും  അവൾ  കണ്ടുവോ?
സതീർത്യരുടെ പ്രണയ ഗാഥകളിൽ ആവേശം പൂണ്ട്
ഏറെ അടുത്തവനോടൊരിക്കൽ പങ്കു വെച്ചു
എനിക്കിനിയും പ്രേമിക്കണം.
പണ്ടെങ്ങോ പാതിവഴിയിൽ കളഞ്ഞിട്ടു പോയ
പ്രണയ കോടി വീണ്ടുമെടുതണിയുമ്പോൾ
കാചെണ്ണയുടെ മദിപ്പിക്കുന്ന മണം ചെമ്പകപൂവുമായി
കിന്നരിച്ചവളുടെ തലയിൽ പ്രണയ ഗന്ധം പടചെടുത്തിരുന്നു.
അരയാൽ മരത്തിന്റെ ചോട്ടിലവൾ  ഞൊട്ടങ്ങ
വീർപ്പിച്ചുടക്കുമ്പോൾ പിറകിലവളുടെ തലയിൽ
നാസിക തുമ്പു ചേർത്ത്  പ്രണയ ഗന്ധം വലിചെടുക്കാൻ
മറ്റാരെയും അവൾ വിലക്കാതിരുന്നില്ല.
പോക്കു വെയിലേറ്റാൽ പൊന്നാകുമെന്നു മൊഴിഞ്ഞവൾ
സായം സന്ധ്യക്കൊപ്പം നൃത്ത ചുവടുകളുമായി
കണ്‍ മുന്നിലെനിക്ക് കാഴ്ച തീർത്തപ്പോൾ
ചിതറി തെറിച്ച കാൽ ചിലങ്കയിൽ എങ്ങു നിന്നോ
കിനിഞ്ഞിറങ്ങിയ നിണപ്പാടുകൾ അലങ്കാരം ചാർത്തിയിരുന്നു.
പടികെട്ടുകളിറങ്ങി തിരിഞ്ഞോടിയവളുടെ മുഖത്ത്
നാണവും ഭീതിയും ഒരുമിച്ചു തിര തല്ലിയിരുന്നു...
വയസ്സറിയിക്കലിന്റെ  അരങ്ങേറ്റം കെങ്കേമമാക്കിയെങ്കിലും
പിരിയറ്റ ചിലങ്ക തുണ്ടുകൾ പിന്നീടൊരിക്കലുമവൾ
കൂട്ടിയിണക്കിയില്ല.
അറിഞ്ഞതിലേറയും പറയാതെ പോയെന്നപോൽ
കഥയും കവിതയും കണ്‍ കോണുകളിലൊളിപ്പിച്ച
മറ്റൊരുത്തി,ഘടികാര സൂചി പിറകോട്ടു വലിക്കുമെന്നും
ശൂന്യതയെ സാക്ഷിയാക്കി കിനാക്കൾ കൊണ്ടൊരു
താജ് മഹൽ  സമ്മാനിക്കുമെന്നും ഞാൻ വൃഥാ നിനച്ചു.
കാലം മിഴിപൂട്ടിയുറങ്ങിയൊരു  പാതിരാ നേരത്ത്
തലക്കൊരു കിഴി കൊടുത്തു ഞാൻ സ്വയം തിരുത്തി....
ഇവിടെ നിന്റെ ശൈശവത്തിനൊപ്പം കളി കോപ്പുകളും
തീർന്നിരിക്കുന്നു...
നെഞ്ചിൽ തല ചായ്ച്ചുറങ്ങുന്ന ഭാരത്തെ ഒരു
ചെമ്പകപ്പൂ കണക്കെ നിന്റെ നാസിക തുമ്പിൽ തിരുകുക.
പാതിരാത്രിയൊരു മുല്ല വിരിഞ്ഞു, ഒരു പാല പൂത്തു
പക്ഷെ രണ്ടിനും ചെമ്പക പൂവിന്റെ മണമായിരുന്നു
അതായത് പ്രണയത്തിന്റെ മണം ..... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ