2014 മേയ് 31, ശനിയാഴ്‌ച

അഴകുള്ള ദിന രാത്രങ്ങൾ


കയ്യിലൊരു പൂക്കുട
ചുണ്ടിൽ കോല് മിട്ടായിയും
കൂട്ടിനൊരു പീപ്പിയും.....
മുട്ടോളം പാകത്തിൽ കുഞ്ഞുടുപ്പും 
കാണാനഴകിലൊരു  തോൾ വള്ളിയും...
വർണങ്ങളിഴപിരിയിട്ട പൊൻ ചേല
യൊന്നഴകു വേറെ തന്നെ...
കരിമഷിയഴകുള്ള കുഞ്ഞെഴുത്ത്  ഫലകവും
കൂട്ടിനൊരു നീളൻ കരിപ്പെൻസിലും ...
ഇതളു വിടർത്തുമ്പോൾ പുതുമണം
ചൊരിയുന്ന കുഞ്ഞു ബുക്കിൽ
മുഖം പൂഴ്ത്തി മുധു നുകരുന്ന കുഞ്ഞിളം ബാല്യം.....
വർണ കടലാസിലെ തുമ്പിയും ശലഭവും
കൌശലക്കാരൻ നീലക്കുറുക്കനും
വിരുന്നുകാരി കൊക്കമ്മയും
തിരി താഴ്ത്തും സന്ധ്യകളിൽ കഥകൾ
ചൊല്ലിടും മുത്തശ്ശിയും .....
ഊണിലും ഉറക്കിലും തനിക്കു കൂട്ടായിരുന്നവരിവർ.
അന്നാദ്യമായി കൂട്ടത്തിൽ ഉറക്കെയുച്ചതിൽ
എന്റെ പേരുവിളിച്ചു ചോദിച്ചു ടീച്ചർ.
ചാടിയെണീറ്റു "ഹാജർ " മൊഴിഞ്ഞു
ഞെളിഞ്ഞിരുന്നിരുപ്പിടത്തിൽ വലിയ ഗർവോടെ ....
വേനലവധി കഴിഞ്ഞെത്തിയ പേമാരി
വരവേറ്റതാകെട്ടെയേറെ  തിമർപ്പോടെ....
തട്ടി തെറിപ്പിച്ച മഴ പൊയ്കയിൽ
ആടിയുലഞ്ഞു കടലാസു വഞ്ചികൾ...
മഴയൊടുങ്ങി മഴക്കാറു നീങ്ങി
വസന്തവും ഗ്രീഷ്മവും വിരുന്നെതി പിറകിലായി.
പുത്തക കെട്ടുകൾ തലച്ചുമടുമായി
അങ്കം വെട്ടിയതു ഇടവഴിയിലെ നെല്ലിയോടും
പുളിയോടും മുഴുത്ത മുവാണ്ടനോടും..
ഈണത്തിലേറ്റുപാടിയുറക്കെ
പന്തലിട്ടു പൂത്തു നിൽക്കുന്ന പുളി മര ചോട്ടിൽ
വട്ടത്തിൽ
നീണ്ട അഴകൊത്ത മുടിയഴകുള്ള
 ടീച്ചറും  കൂട്ടത്തിൽ..
ചായം മിനുക്കിയ കഥ കളിക്കാരനും
കുടു കുടെ ചിരിപ്പിക്കാൻ ഓട്ടം തുള്ളലും
ത്രസിപ്പിച്ചു നിർത്താൻ സർക്കസും മായാ ജാലവും.
ദിന രാത്രങ്ങൾക്ക്  ബഹുവർണമായിരുന്നു അന്ന് .
യുഗങ്ങളായി നീണ്ടു പോയിരുന്നു  ദിനങ്ങളോരോന്നും ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ