2012 ഡിസംബർ 19, ബുധനാഴ്‌ച

സൈബര്‍ ഫാദര്‍

മിനികഥ

കളിപ്പാട്ടമോ ഉടുപ്പോ - പുത്തനായിട്ടു എന്തു കിട്ടിയാലും 
ആദ്യം അച്ഛനു കാണിച്ചു കൊടുക്കുന്നത് ഇതിനകം 
അവള്‍ ഒരു പതിവാക്കിയിരിക്കുന്നു.
വീഡിയോ ചാറ്റിങ്ങിലൂടെ എന്നും വിരുന്നെത്തുന്ന അച്ഛന്‍ 
ആ രണ്ടര വയസ്സുകാരിക്കു ഇന്ന്  ഒരപരിചിതനല്ല.
ലോകത്തിന്റെ  നാഴിക കണക്കുകള്‍ സൈബര്‍ 
കുമ്പിളില്‍  ശോഷിച്ചുണങ്ങിയപ്പോള്‍ ദൂരങ്ങള്‍ 
എത്തിപ്പിടിക്കാന്‍ ഒട്ടും ആയാസപെടേണ്ടി വന്നില്ല......
തന്റെ കൊഞ്ചലും ലാളനയും ഇണക്കവും 
പിണക്കവുമെല്ലാം ആ കുഞ്ഞിളം മനസ്സുമായി  പങ്കുവെക്കാനയാള്‍ക്ക് 
മുന്നിലെ ലാപ്ടോപ്‌  തന്നെ ധരാളമായിരുന്നു.
"അച്ഛനെന്നാ വര്വാ ...." ഇടക്കിടെയുള്ള  കൊഞ്ചല്‍ നാദം 
അയാള്‍ക്ക്‌ സമ്മാനിച്ചിരുന്നത്  നിര്‍വൃതി നിറഞ്ഞ 
ആകാംഷകളായിരുന്നു .....
ഇന്നലെയും കുഞ്ഞു മോണ കാട്ടി അവള്‍ ചിരിച്ചു.
"അച്ഛാ നോക്യേ ,.....മുത്തച്ചനിന്നലെ കൊണ്ടന്ന ആന "
ശരിക്കൊരു പൂച്ചയുടെ അത്രയും വലിപ്പത്തില്‍   മരത്തില്‍ തീര്‍ത്ത 
ചന്തമുള്ള കൊമ്പനാന .....
മോളതിനെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചിരിക്കുന്നു....
മോളോടു പറഞ്ഞ അവധി ഇന്ന് തീരുകയാണ് .
കളിക്കും ചിരിക്കും കൊഞ്ചലിനുമെല്ലം  സൈബര്‍ ലോകത്തിന്റെ 
അകമ്പടി കുറച്ചു നാളത്തേക്ക് ഒഴിവാക്കി പൊന്നോമനയെ  കോരിയെടുത്തു 
ഓമന കവിളില്‍ ഒരായിരം ചുമ്പന വര്‍ഷം ചൊരിയാന്‍ 
ഇപ്പോള്‍ അയാള്‍ക്ക്‌ തിടുക്കമായി .
ആദ്യ കാഴ്ചയിലെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല .....
"മോളച്ചനെ കണ്ടില്ലേ ?....." 
മുത്തശ്ശിയുടെ ചോദ്യവും അമ്പരപ്പ് മാറ്റിയില്ല  .....
ചെറിയ കണ്ണുകള്‍ വലിയ വട്ടത്തില്‍ വിടര്‍ത്തി നോട്ടം 
ആവര്‍ത്തികുക തന്നെയാണ് .
അവള്‍ക്കായി കൊണ്ട് വന്ന അവളോളം വലിപ്പമുള്ള 
കളിപ്പാട്ടം സമ്മാനിച്ച്‌  കൊരിയെടുക്കാനുള്ള അയാളുടെ ശ്രമം 
വിഫലമായെങ്കിലും കളിപ്പാട്ടം നിരസിച്ചില്ല.
"അമ്മച്ചീ....വാ .....ലാപ്‌ടോപിന്റെ മുമ്പിലേക്കാണ്  വിളിക്കുന്നത്‌ .
" ഇച്ച് അച്ഛനെ  കാനനം ,...മാമന്‍  തന്ന വാവനെ കാറ്റണം ......"
തുരക്കമ്മചീ ......കുഞ്ഞു കൈ വിരലുകള്‍ മൌസിലെക്കും കീ ബോഡിലെക്കും 
നീങ്ങുമ്പോള്‍ തൊട്ടപ്പുറത്തെ റൂമില്‍ തന്റെ ലാപ്‌ ടോപ്പില്‍ ലോഗിന്‍ 
ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അയാള്‍ ....തന്റെ മകള്‍ക്ക് 
വേണ്ടി ഒരു സൈബര്‍ ഫാദറാകാന്‍ .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ